തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്ന് പുറപ്പെട്ടു

തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്ന് പുറപ്പെട്ടു


പത്തനംതിട്ട:മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച്ച പന്തളത്തുനിന്നും പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം മൂന്നാം ദിവസം വൈകീട്ടാണ് ശബരിമലയിലെത്തിച്ചേരുന്നത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ സുരക്ഷിത മുറി തുറന്ന് ആഭരണപ്പെട്ടികൾ പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയും സംഘവും കർപ്പൂരാഴിയുടെ അകമ്പടിയിൽ ആഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എത്തിച്ചു. തുടർന്ന് ആഭരണങ്ങൾ ശ്രീകോവിലിനു മുമ്പിൽ ദർശനത്തിനായി തുറന്നുവെച്ചു. 11.45ന് തിരുവാഭരണ മാളികയിൽ ഘോഷയാത്രയ്ക്ക് മുന്നോടിയായി ആചാരപരമായ ചടങ്ങുകളാരംഭിച്ചു. വലിയ തമ്പുരാൻ പി.രാമവർമ്മരാജയ്ക്കുവേണ്ടി ഇളമുറ തമ്പുരാൻ കൈപ്പുഴ പടിഞ്ഞാറേത്തളം മംഗളവിലാസം കൊട്ടാരത്തിൽ മകയിരംനാൾ രാഘവ വർമ രാജ രാജപ്രതിനിധിയേയും തിരുവാഭരണ പേടക വാഹകരെയും പല്ലക്കു വാഹകരെയും സംഘാംഗങ്ങളെയും ഭസ്മം നൽകി അനുഗ്രഹിച്ചു. തുടർന്ന് ഇളമുറ തമ്പുരാനെയും രാജപ്രതിനിധി ശങ്കർ വർമയേയും വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. 12-ന് ക്ഷേത്രത്തിൽ ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകളാരംഭിച്ചു. മേൽശാന്തി ശ്രീകോവിലിൽ പൂജിച്ച ഉടവാൾ ഇളമുറത്തമ്പുരാനു നൽകി. അദ്ദേഹം ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് ഉടവാൾ കൈമാറി അനുഗ്രഹിച്ചു. 12.50-ന് തിരുവാഭരണങ്ങൾ പെട്ടികളിലാക്കി. മേൽശാന്തി നീരാജനമുഴിഞ്ഞു. രാജപ്രതിനിധിയും പരിവാരങ്ങളും ക്ഷേത്രത്തിനു പുറത്തിറങ്ങി പന്തളം നീരാഴിക്കെട്ട് കൊട്ടാരത്തിലെത്തി വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയെക്കണ്ട് ഉടവാൾ കാൽക്കൽ വെച്ച് നമസ്‌കരിച്ചു. തമ്പുരാട്ടി നൽകിയ ഭസ്മംചാർത്തി പുറത്തിറങ്ങിയ രാജപ്രതിനിധി രാജരാജശേഖര മണ്ഡപത്തിനു മുമ്പിൽ ഒരുക്കിയിരുന്ന പല്ലക്കിലേറി യാത്രതിരിച്ചു. കൃത്യം ഒരുമണിക്കുതന്നെ തിരുവാഭരണ പേടകങ്ങൾ ക്ഷേത്രത്തിനു പുറത്തേക്കെടുത്ത് ഘോഷയാത്ര പുറപ്പെട്ടു. തിരുമുഖമടങ്ങുന്ന പ്രധാനപെട്ടി ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന രണ്ടാമത്തെ പെട്ടി മരുതമനയിൽ ശിവൻപിള്ളയും കൊടിയും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസ്സിലേറ്റി. ആയിരക്കണക്കിന് തീർത്ഥാടകർ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളോടെ ഘോഷയാത്രയെ അനുഗമിച്ചു. തിരുവാഭരണ പാതയിൽ നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം വിശ്രമിച്ചു. രണ്ടാംദിവസം ളാഹ വനം വകുപ്പ് സത്രത്തിലെത്തി സംഘം വിശ്രമിക്കും. മൂന്നാംദിവസം ശബരിപീഠം വഴി ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികൾ സന്നിധാനത്തേക്ക് സ്വീകരിക്കും. തിരുവാഭരണ ഘോഷയാത്ര കാണുവാൻ പ്രമുഖരും എത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായണൻ, ഐ.സി.ബാലകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ, ഐജി പി. വിജയൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ജില്ലാപോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments